കംപ്യൂട്ടർ മൗസിൽ വിരൽ തൊട്ടിരുന്നവർക്കു പാടത്തിറങ്ങാൻ മോഹം. ഒരേ മനസ്സുമായി പാടത്തിറങ്ങിയ എൻജിനീയറിങ് കൂട്ടുകാർക്കു മണ്ണു തിരിച്ചു നൽകുന്നത് നൂറുമേനി. സ്വന്തം തൊഴിലിടങ്ങളിൽ ഒതുങ്ങി പോകുന്നവർക്കുള്ള സന്ദേശം കൂടിയാണ് ലെൻസ്ഫെഡ് (ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ) കാസർകോട് ഹൊസ്ദുർഗ് താലൂക്ക് കമ്മിറ്റി നൽകുന്നത്.
കലർപ്പില്ലാത്ത ഭക്ഷ്യവസ്തുക്കളാണ് ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കുന്നത് എന്ന സന്ദേശവുമായാണ് ലെൻസ്ഫെഡ് പാടത്തിറങ്ങാൻ തീരുമാനിച്ചത്. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ സഹകരണം ഉറപ്പു നൽകി. ആവശ്യമായ സാങ്കേതികവും ശാസ്ത്രീയവുമായ സഹകരണം നൽകാൻ പാടശേഖര സമിതിയുടെ നേതൃത്വത്തിലുള്ള കർഷകർ കൂടി തയാറായി. ഇതോടെ ലെൻസ്ഫെഡ് സ്വപ്നം കണ്ടതു പോലെ പാടം പൂത്തു തുടങ്ങി.
ചെറുവത്തൂരിലെ കാടങ്കോട് കൊയാമ്പുറത്തെ തൗവ്വംകണ്ടത്തിലെ മൂന്ന് ഏക്കർ പാടത്ത് ഇവർ കൃഷി ആരംഭിച്ചു. മന്ത്രി ഇ.ചന്ദ്രശേഖരൻ അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തിൽ വിത്തിറക്കി. താലൂക്ക് കമ്മിറ്റിയുടെ പ്രസിഡന്റ് എൻ.വി.പവിത്രൻ, സെക്രട്ടറി ടിജു തോമസ്, ടി.ജെ.സെബാസ്റ്റ്യൻ, മുകേഷ് ബാലകൃഷ്ണൻ, കെ.പവിത്രൻ, വിനു ആലുങ്കാൽ എന്നിവർ മുന്നിൽ നിന്നു. കയ്യും മെയ്യും മറന്നു ലെൻസ്ഫെഡിലെ മറ്റ് അംഗങ്ങളും പാടത്തിറങ്ങി.
ഒഴിഞ്ഞു കിടന്ന പാടത്ത് കൃഷിയുമായി ഇവരെത്തിയപ്പോൾ പലരും നെറ്റിച്ചുളിച്ചതാണ്. എൻജിനീയർമാർക്ക് എന്ത് കൃഷി ? അടക്കംപറച്ചിലുകൾക്കു ചെവി നൽകാതെ കൃഷിയിൽ ശ്രദ്ധിച്ചപ്പോൾ മണ്ണു ഫലം നൽകിയിരിക്കുന്നു. ചോദ്യം ചോദിച്ചവർക്കു മുൻപിൽ അഭിമാനത്തോടെ നിൽക്കുന്ന ഈ എൻജിനീയർമാർ വിളവെടുപ്പ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്. ഈ മാസം 10നു കലക്ടർ കെ.ജീവൻബാബുവാണ് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിക്കുക.
1998– ൽ രൂപീകൃതമായ ലെൻസ്ഫെഡ് സാമൂഹിക പ്രവർത്തന രംഗത്തു ശ്രദ്ധേയമായ ഇടപെടലുകൾ തുടരുന്നതിനിടയിലാണ് കൃഷിയിലും സാന്നിധ്യമറിയിച്ചത്. എൻഡോസൾഫാൻ ദുരിതബാധിതനായ നാരായണ നായ്ക്കിന് വീടു നിർമിച്ചു നൽകിയ ഇവരുടെ പ്രവർത്തനം സംസ്ഥാനതലത്തിൽ ശ്രദ്ധ നേടിയിരുന്നു. എൻജിനീയറിങ് അടക്കമുള്ള ഉന്നത തൊഴിൽ മേഖലകളിലേക്കു കടന്നുവരുന്ന യുവ തലമുറ കൃഷിയെ പൂർണമായും അവഗണിക്കുമ്പോഴാണ് ഓർമപ്പെടുത്തലുമായി ലെൻസ്ഫെഡ് വഴികാട്ടുന്നത്.
മണ്ണിന്റെ മനസ്സറിഞ്ഞ് ലെൻസ്ഫെഡ്
